രസഗുളയെടുത്ത 11കാരനെ കാറ്ററിങ് ജീവനക്കാരന്‍ തന്തൂരി അടുപ്പിലേക്ക് തള്ളി

അടുപ്പിലേക്ക് വീണ കുട്ടിക്ക് ഗുരുതര പരിക്ക്

Update: 2026-04-18 03:46 GMT

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ വിവാഹാഘോഷ ചടങ്ങിനിടെ ഒന്നിലേറെ രസഗുളയെടുത്തു കഴിച്ചതിന് പതിനൊന്നുകാരനെ കാറ്ററിങ് ജീവനക്കാരന്‍ തന്തൂരി അടുപ്പില്‍ തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ ചമന്‍ എന്ന ബാലനെ ലഖ്‌നൗ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടി അപകടനില തരണം ചെയ്തെന്ന് പോലിസ് പറഞ്ഞു.

ഏപ്രില്‍ 15നായിരുന്നു സംഭവം. ഗോണ്ട സ്വദേശിയായ ചമന്‍ മുത്തശ്ശിക്കൊപ്പമായിരുന്നു ബസ്തിയിലെ മലൗലി ഗോസായിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഭക്ഷണശാലയില്‍വെച്ച് കുട്ടി ആവര്‍ത്തിച്ച് രസഗുളയെടുക്കുന്നതുകണ്ട കാറ്ററിങ് തൊഴിലാളി പ്രകോപിതനായി. ആദ്യം കുട്ടിയെ ഭീഷണിപ്പെടുത്തിയ ഇയാള്‍, പിന്നീട് കുട്ടിയെയെടുത്ത് കത്തുന്ന തന്തൂരി അടുപ്പിനുമുകളില്‍ വെക്കുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിക്കിടെ കുട്ടി നിലതെറ്റി തന്തൂരി അടുപ്പിലേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ ബന്ധുക്കളാണ് ചമനെ അടുപ്പില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയുടെ ശരീരം. അയോധ്യ മെഡിക്കല്‍ കോളജിലായിരുന്നു കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ ലഖ്നൗ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചമന്റെ അമ്മാവന്റെ പരാതിയില്‍ കൊലപാതകശ്രമത്തിന് പോലിസ് കേസെടുക്കുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.