'റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും ഞങ്ങളുടെ രീതിയല്ല'; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വി ഡി സതീശന്‍

Update: 2026-02-21 07:10 GMT

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍. റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സതീശന്റെ നിര്‍ദേശപ്രകാരമാണ് യൂത്ത് കോണ്‍ഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിന് മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെയ്ക്കാന്‍ പറയലല്ല തന്റെ ജോലിയെന്നും സതീശന്‍ മറുപടി നല്‍കി. റീത്ത് വെക്കുന്നതും കൊലവിളി നടത്തുന്നതുമായ രീതികള്‍ തങ്ങളുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും ഇത് മന്ത്രിമാരുടെ നിര്‍ദേശത്തോടെയായിരുന്നോ എന്നും സതീശന്‍ ചോദിച്ചു. ഔദ്യോഗിക വസതിയിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും പറവൂരിലെ വീട്ടില്‍ തന്നെ കാണാന്‍ വന്നവരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതിന് പകരം, വീടിനകത്ത് ഉണ്ടായിരുന്നവര്‍ക്കെതിരേയും നിവേദനം നല്‍കാന്‍ വന്നവര്‍ക്കെതിരേയുമാണ് അന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരോഗ്യമേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശന്‍ ഉറപ്പുനല്‍കി. ആരോഗ്യ മേഖലയില്‍ സിസ്റ്റം തകര്‍ന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കല്‍ കോളേജുകളില്‍ ചെന്നാല്‍ റിവേഴ്‌സ് റഫറന്‍സാണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോള്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരേ ഉയര്‍ന്ന ചികില്‍സാ പിഴവില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ഇത് പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശത്തോടെ ചെയ്തതാണ് എന്നായിരുന്നു മന്ത്രിമാരായ വീണാ ജോര്‍ജിന്റേയും വി ശിവന്‍കുട്ടിയുടേയും പ്രതികരണം.

Tags: