അടിമകളാകാന്‍ ഞങ്ങളില്ല, വോട്ട് നോട്ടയ്ക്ക്; പൊന്നാനിയില്‍ സഖാക്കളുടെ പേരില്‍ ബോര്‍ഡ്

Update: 2026-03-26 06:27 GMT

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം. ഒരു വിഭാഗം പ്രതിഷേധം തുടരുന്നതിനിടെ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ സക്കീറിനെതിരെ '44ാം വാര്‍ഡ് സഖാക്കള്‍ പുതുപൊന്നാനി' എന്ന പേരില്‍ മണ്ഡലത്തില്‍ വ്യാപകമായി ബോര്‍ഡുകള്‍ ഉയര്‍ന്നു.

അടിമകളാകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ചങ്ങലകളാല്‍ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന പ്രസ്ഥാനങ്ങള്‍ പരാജയത്തിന്റെ വരികള്‍ വായിക്കേണ്ടി വരും. ഈ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് 'നോട്ട'യ്ക്കായിരിക്കുമെന്ന് സഖാക്കള്‍ ഈ പോസ്റ്ററിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോടുള്ള കടുത്ത അമര്‍ഷമാണ് ഈ ബോര്‍ഡുകളിലൂടെ പുറത്തുവരുന്നത്.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്‍, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത് മുതല്‍ പ്രാദേശികമായി നിലനിന്നിരുന്ന അതൃപ്തിയാണ് ഇപ്പോള്‍ പരസ്യമായ പ്രതിഷേധമായി മാറിയിരിക്കുന്നത്. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.