ആലപ്പുഴയില്‍ പാചകവാതക സിലിണ്ടറില്‍ ഗ്യാസിന് പകരം പച്ചവെള്ളം

Update: 2026-03-11 07:24 GMT

ആലപ്പുഴ: പാചകവാതക സിലിണ്ടറില്‍ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് സ്വദേശിയും 'ഒരുമ' ഫുഡ് പ്രോഡക്ട്‌സ് സ്ഥാപന ഉടമയുമായ കബീര്‍ റഹ്മാനിയക്കാണ് വെള്ളം നിറഞ്ഞ സിലിണ്ടര്‍ ലഭിച്ചത്. ആലപ്പുഴയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ നിന്നാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച 1,880 രൂപ നല്‍കി സിലിണ്ടര്‍ വാങ്ങിയത്. സ്ഥാപനത്തില്‍ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ ഗ്യാസ് അടുപ്പിലെ തീ അപ്രതീക്ഷിതമായി കെട്ടു പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളമുണ്ടെന്ന് കണ്ടെത്തിയത്. വാല്‍വ് തുറന്ന് പരിശോധിച്ചപ്പോള്‍ സിലിണ്ടറില്‍ നിന്ന് വെള്ളം പുറത്തേക്ക് വരികയായിരുന്നു. സാധാരണയായി 38.1 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറില്‍ 19.1 കിലോ പാചകവാതകമാണ് നിറയ്‌ക്കേണ്ടത്. എന്നാല്‍ ഏകദേശം 9 കിലോ ഗ്യാസ് ഉപയോഗിച്ചശേഷം ബാക്കി വന്ന ഭാഗം പച്ചവെള്ളമായിരുന്നുവെന്നാണ് സ്ഥാപന ഉടമയുടെ ആരോപണം.

സംഭവത്തില്‍ ഗ്യാസ് ഏജന്‍സിയെ സമീപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്.

Tags: