വഖ്ഫ് ബോര്‍ഡ് നിയമനം;മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവര്‍ത്തികമാക്കണം:മെക്ക

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ഗ്രാന്റും മറ്റാനുകൂല്യങ്ങളും നല്‍കുന്ന മുഴുവന്‍ നിയമനങ്ങള്‍ക്കും പിന്നാക്ക പട്ടിക വിഭാഗ സംവരണം ബാധകമാക്കണമെന്നും മെക്ക സര്‍ക്കാരിനോടാവശ്യപ്പെട്ടു

Update: 2022-03-13 08:30 GMT

കൊച്ചി:വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ട് കഴിഞ്ഞ നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കുന്ന കാര്യം പുന:പരിശോധിക്കുമെന്ന് മുസ്‌ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കണമെന്ന് മെക്ക.നടപ്പ് ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ പിന്‍വലിക്കല്‍ ബില്‍ അവതരിപ്പിക്കണമെന്നും എറണാകുളത്ത് ചേര്‍ന്ന മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ഗ്രാന്റും മറ്റാനുകൂല്യങ്ങളും നല്‍കുന്ന മുഴുവന്‍ നിയമനങ്ങള്‍ക്കും പിന്നാക്ക പട്ടിക വിഭാഗ സംവരണം ബാധകമാക്കണമെന്നും മെക്ക സര്‍ക്കാരിനോടാവശ്യപ്പെട്ടു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍, വിവിധ കമ്മറ്റികള്‍ എന്നിവയിലേക്ക് നടക്കുന്ന നിയമനങ്ങളില്‍ നിര്‍ബ്ബന്ധമായും സംവരണ തത്വങ്ങള്‍ പാലിച്ച് നടപ്പിലാക്കുവാന്‍ സത്വര നിയമ നിര്‍മ്മാണവും തുടര്‍ നടപടികളുമുണ്ടാവണം.

ഒന്നേകാല്‍ ലക്ഷത്തിലധികം വരുന്ന എയ്ഡഡ് മേഖലയിലെ അദ്ധ്യാപകഅനദ്ധ്യാപകരടക്കം രണ്ടു ലക്ഷത്തിലധികം വരുന്ന സ്ഥിരം നിയമനങ്ങളിലും കാല്‍ ലക്ഷത്തിലധികം വരുന്ന താത്ക്കാലിക നിയമനങ്ങളിലും നിലവില്‍ യാതൊരു വിധ സംവരണവും പാലിക്കുന്നില്ല. അവസരങ്ങളില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും പിന്നാക്കപട്ടികവിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്ന നിലവിലെ സാമൂഹ്യ അനീതിക്ക് അറുതിവരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന നിയമനങ്ങള്‍ അംഗീകരിക്കുകയോ, ശമ്പളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുകയില്ലന്നും കര്‍ശനമായ നയ നിലപാട് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കണമെന്നും മെക്ക സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

പ്രസിഡന്റ് പ്രൊഫ. ഇ അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപ്പോര്‍ട്ടും പ്രമേയങ്ങളും വിശദീകരിച്ചു. ട്രഷറര്‍ സി ബി കുഞ്ഞുമുഹമ്മദ് കണക്ക് അവതരിപ്പിച്ചു. 33ാം വാര്‍ഷിക കൗണ്‍സില്‍ യോഗം മേയ് രണ്ടാം വാരം ചേരുന്നതിന് യോഗത്തില്‍ തീരുമാനമായി.ഭാരവാഹികളായ എ എസ് എ റസാഖ്, എം എ ലത്തീഫ്, കെ എം അബ്ദുല്‍ കരീം, ടി എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, എം അഖ്‌നിസ്, എ ഐ മുബീന്‍,എം എം നൂറുദ്ദീന്‍,അബ്ദുല്ലക്കോയ, പി അബ്ദുല്‍ സലാം, എം എ അനീസ്, നസീബുള്ള, സി മുഹമ്മദ് ഷെരീഫ് പാലക്കാട്, അബ്ദുല്‍ നാസര്‍, എം പി മുഹമ്മദ്, ജമാലുദ്ദീന്‍, വി പി സക്കീര്‍, കെ എം സലീം, യൂനസ് കൊച്ചങ്ങാടി, കെ റഫീഖ്, സജീര്‍ അനസ്, എ ഷഹീദ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Tags:    

Similar News