വാളയാറിലെ ആള്‍ക്കൂട്ടക്കൊല: 'സംഘപരിവാറിന് അഴിഞ്ഞാടാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറി' റോയ് അറയ്ക്കല്‍

Update: 2025-12-20 05:07 GMT

വാളയാര്‍: വാളയാര്‍ അട്ടപ്പള്ളത്ത് രാമനാരായണന്‍ ഭയ്യാര്‍ എന്ന അതിഥി തൊഴിലാളിയെ തല്ലിക്കൊന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍. ഉന്മാദ ദേശീയതയും വംശീയ വിദ്വേഷ പ്രചാരണവും നടത്തി ആരെയും തല്ലിക്കൊന്ന് സംഘപരിവാറിന് അഴിഞ്ഞാടാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സംഭവത്തിലെ ഗൂഢാലോചകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം. ഇവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ കഴിയുന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണം. സംഘപരിവാര്‍ സ്വാധീനമുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കരുത്.

കേരളത്തില്‍ സംഘപരിവാര്‍ സംസ്‌കാരം പിടിമുറുക്കുന്നതിന്റെ അപകടമാണ് ഇത്തരം സംഭവങ്ങള്‍. ബിജെപിക്ക് വളരാന്‍ അവസരം നല്‍കുന്നവര്‍ ഇതിന്റെ ഭവിഷത്ത് തിരിച്ചറിയണം. ബംഗ്ലാദേശികള്‍ എന്ന് ആരോപിച്ച് ആരെയും തല്ലിക്കൊല്ലാന്‍ പ്രബുദ്ധ കേരളത്തില്‍ പോലും കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാമനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. മംഗലാപുരത്ത് സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലക്കിരയായ മലയാളി അഷറഫിന്റെ കുടുംബത്തിന് ഇതു വരേയും നീതി ലഭിച്ചിട്ടില്ല. അന്ന് കേരളം നടത്തിയ അപകടരമായ മൗനമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ശക്തമായ നിയമ നടപടികള്‍ ഉണ്ടാവാത്തത് മൂലം ആള്‍ക്കൂട്ട കൊലകളില്‍ സംഘപരിവാര്‍ ആവേശം കൊണ്ടിരിക്കുകയാണ്. തല്ലിക്കൊലകള്‍ക്കെതിരെയും വിദ്വേഷ പ്രചരണത്തിനെതിരെയും കേരളം നിയമനിര്‍മ്മാണം നടത്തണമെന്നും അല്ലാത്തപക്ഷം ഇതിനേക്കാള്‍ വലിയ ദുരന്തം കേരളത്തില്‍ ഉണ്ടാകുമെന്നും റോയ് അറയ്ക്കല്‍ മുന്നറിയിപ്പ് നല്‍കി.