വാളയാര്‍ കേസ്: മാതാപിതാക്കള്‍ പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

14ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞിരുന്നത്

Update: 2025-01-09 10:25 GMT

കൊച്ചി: വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. മാതാപിതാക്കളെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. ഐപിസി, പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ബലാത്സംഗ പ്രേരണാക്കുറ്റം, ആത്മഹത്യ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതു മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

പോലിസ് നിഗമനം ശരിവയ്ക്കുന്ന രീതിയില്‍ ഇരുവരുടെതും ആത്മഹത്യയെന്നാണ് സിബിഐയുടെ ആദ്യ കുറ്റപത്രം. ഈ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി സിബിഐയെ രൂക്ഷമായ ഭാഷയിലാണ് അന്ന് വിമശിച്ചത്. സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ കോടതി, കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു.

2017 ജനുവരി 13നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാനസാഹചര്യത്തില്‍ മരിച്ചു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലിസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍, 14ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞിരുന്നത്. അതേസമയം, കുട്ടികള്‍ ചൂഷണത്തിനിരയായത് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നെന്ന സിബിഐയുടെ കണ്ടെത്തല്‍ കേസിലെ പുതിയ വഴിത്തിരിവായിരിക്കുകയാണ്.

Tags: