തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

കൊടി പുറത്തിറക്കി, പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന് വി കെ ശശികല അറിയിച്ചു

Update: 2026-02-25 01:13 GMT

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന് വി കെ ശശികല അറിയിച്ചു. ശശികല ഉള്‍പ്പെടുന്ന തേവര്‍ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്തെ പശുംപൊന്നില്‍ ജയലളിതയുടെ 78ാം ജന്മവാര്‍ഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടിയും പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കൊടിയില്‍ സി എന്‍ അണ്ണാദുരൈ, എംജിആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്. 'നമ്മള്‍ പുതിയൊരു രാഷ്ട്രീയ അദ്ധ്യായത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഞങ്ങള്‍ പുതിയൊരു പാര്‍ട്ടി രൂപികരിക്കാന്‍ പോകുന്നു', ശശികല പറഞ്ഞു.

ദരിദ്രര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ശത്രുക്കളേയും രാജ്യദ്രോഹികളേയും വേരോടെ പിഴുതെറിയുമെന്നും അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്നും ശശികല പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40 സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് സൂചന. അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ആശയങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുകയെന്ന് വി കെ ശശികല പറഞ്ഞു. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് പുത്തന്‍ നീക്കമെന്നാണ് വിലയിരുത്തല്‍. അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ അയോഗ്യതയുള്ളതിനാല്‍ ശശികലക്ക് മല്‍സരിക്കാനാകില്ല. 2027 ജനുവരി 27 വരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ ശശികലക്ക് അയോഗ്യതയുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി താന്‍ പുലര്‍ത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അവര്‍ അനുയായികളോട് വ്യക്തമാക്കി.

Tags: