വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ജയില്‍ചാടി

Update: 2025-11-04 01:56 GMT

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാരന്‍ ജയില്‍ച്ചാടി. ബാലമുരുകന്‍ എന്ന തടവുകാരനാണ് ജയില്‍ ചാടിയത്. കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു ജയില്‍ ചാടുമ്പോഴുള്ള വേഷം. നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയാണ് ബാലമുരുകന്‍. ഇയാള്‍ക്കായി തൃശൂര്‍ നഗരത്തില്‍ പോലിസ് വ്യാപക പരിശോധന നടത്തുകയാണ്.

തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.

ഒരു വര്‍ഷം മുന്‍പും ബാലമുരുകന്‍ ജയില്‍ ചാടിയിരുന്നു. അധികദൂരം കടന്നു കളയാനുള്ള സാധ്യതയില്ലെന്നാണ് പോലിസ് പറയുന്നത്. ഒരു കാറില്‍ ബാലമുരുകന്‍ രക്ഷപ്പെട്ടുവെന്ന തരത്തില്‍ ഒരു സൂചന പോലിസിനു ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് ബാലമുരുകനെന്ന് പോലിസ് പറയുന്നു

കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ഇത്തരത്തില്‍ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്നാട് പോലിസിനു കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ ജയിലിനടുത്തുവെച്ച് ഇയാള്‍ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലിസ് വാഹനം നിര്‍ത്തിയപ്പോള്‍ പോലിസിനെ വെട്ടിച്ച് അടുത്തുള്ള മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം.