ഭോപ്പാൽ: മസ്തിഷക അർബുദം ബാധിച്ച ജൈനമതക്കാരിയായ മൂന്നു വയസുകാരി 'വ്രതമെടുത്ത് ജീവനൊടുക്കി'. ഇൻഡോർ സ്വദേശിനിയായ വിയാന ജൈനാണ് ജൈന മത ആചാരപ്രകാരമുള്ള സന്താര എന്ന വ്രതമെടുത്തത്. മരിക്കാനുള്ള ആചാരമാണിത്.
ഐടി പ്രൊഫഷണലുകളായ പിയുഷിൻ്റെയും വർഷ ജൈനിൻ്റെയും എക മകളായ വിയാനക്ക് 2024 ഡിസംബറിലാണ് മസ്തിഷക അർബുദം സ്ഥിരീകരിച്ചത്. മുംബൈയിൽ ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും സ്ഥിതി കൂടുതൽ മോശമായി. തുടർന്ന് ഇൻഡോറിലെ ജൈന സന്യാസിയായ രാജേഷ് മുനി മഹാരാജിനെ സന്ദർശിച്ചു. ഇയാളാണ് സന്താര ചെയ്യാൻ ആവശ്യപ്പെട്ടത്. വീട്ടുകാർ സമ്മതിച്ചതോടെ സന്യാസി പൂജ തുടങ്ങി. പത്ത് മിനുട്ടിൽ മകൾ മരിച്ചെന്ന് വർഷ പറഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് അതിവേഗം മരണം സംഭവിച്ചത്.
അതേസമയം, മുന്നു വയസുകാരിക്ക് മരണം എന്താണെന്ന് അറിയുമായിരുന്നോ എന്ന ചോദ്യം ഉയർന്നു. വിയാനയ്ക്ക് 50 വയസ് പ്രായമുള്ള ആളുടെ അത്രയും മതപരമായ അറിവുണ്ടായിരുന്നു എന്ന് സന്യാസി പറയുന്നു. താൻ ഇത് വരെ 107 പേരിൽ ഈ ആചാരം നടത്തിയെന്ന് സന്യാസി അവകാശപ്പെട്ടു.
2015 ൽ രാജസ്ഥാൻ ഹൈക്കോടതി ഈ ആചാരം നിരോധിച്ചിരുന്നു. പക്ഷേ ജൈന പ്രതിഷേധത്തെ തുടർന്ന് വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. വിയാനയുടെ സന്താരയെ കുറിച്ച് ആരും തങ്ങളെ അറിയിച്ചിട്ടിലെന്ന് ഇൻഡോർ പോലിസ് പറഞ്ഞു.