പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പ്; വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ

Update: 2025-11-22 04:07 GMT

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വെര്‍ച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേല്‍ വീട്ടില്‍ ഷേര്‍ലി ഡേവിഡ്(63), ഭര്‍ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് വെര്‍ച്വല്‍ തട്ടിപ്പിനിരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്നു പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പല തവണകളായി പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ഇവര്‍ നാട്ടിലെത്തിയത്. സംഭവത്തില്‍ കീഴ്വായ്പൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈബ്രാഞ്ചിന് കേസ് കൈമാറാനാണ് തീരുമാനം.

ഫോണ്‍ വിളിച്ചയാള്‍ ഒരു ഫോണ്‍ നമ്പര്‍ പറയുകയും ഈ നമ്പര്‍ നിങ്ങളുടെ പേരിലുള്ളതാണെന്നും അതിനെതിരേ ആളുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ചെമ്പൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്നും ജാമ്യം എടുക്കണമെന്നും പറഞ്ഞു. അല്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ പോലിസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റു ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ചിട്ട് നിങ്ങളുടെ പേരില്‍ നരേഷ് ഗോയലിന്റെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ആ കേസിലും പ്രതിയാണെന്നും പറഞ്ഞു. പിന്നാലെ തട്ടിപ്പു സംഘത്തിന്റെ ഭീഷണിക്കൊടുവില്‍ 18ാം തീയതി മുതല്‍ പലതവണകളായി വൃദ്ധ ദമ്പതികള്‍ പണം കൈമാറുകയായിരുന്നു.