ലക്ഷദ്വീപില്‍ 'വാഹനരഹിത ബുധന്‍' റംസാന്‍ മാസാവസാനം വരെ താല്‍ക്കാലികമായി നീട്ടിവച്ചു

Update: 2026-02-23 07:28 GMT

കൊച്ചി: ലക്ഷദ്വീപില്‍ എല്ലാ ബുധനാഴ്ചയും നടപ്പിലാക്കാന്‍ തീരുമാനിച്ച 'വാഹനരഹിത ദിനം' റംസാന്‍ മാസാവസാനം വരെ താല്‍ക്കാലികമായി നീട്ടിവച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. വിവാദമായ ഉത്തരവ് നടപ്പാക്കല്‍ താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണെന്നും ബന്ധപ്പെട്ട ഹരജി മാര്‍ച്ച് 16നു വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് 'വാഹനരഹിത ദിനം' ആവിഷ്‌കരിച്ചതെന്ന് ഭരണകൂടം വിശദീകരിച്ചു. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ച ഉത്തരവനുസരിച്ച്, എല്ലാ ബുധനാഴ്ചകളിലും ദ്വീപുകളിലെ റോഡുകളില്‍ മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരം നിരോധിക്കാനായിരുന്നു തീരുമാനം.

ഡിസ്ട്രിക്ട് കളക്ടറും സെക്രട്ടറിയുമായ ആര്‍ ഗിരി ശങ്കര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിയമലംഘകരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നെങ്കിലും ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, സുരക്ഷാസേനയുടെ വാഹനങ്ങള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള ആംബുലന്‍സുകള്‍ എന്നിവയ്ക്ക് ഇളവ് അനുവദിച്ചിരുന്നു. ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പൊതുജീവിതത്തെ ബാധിക്കുന്ന തീരുമാനമാണിതെന്നാരോപിച്ചാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഉത്തരവ് താല്‍ക്കാലികമായി നീട്ടിവെച്ച് കോടതി മുമ്പാകെ ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.

Tags: