'വന്ദേ മാതരം വിഗ്രഹാരാധനയിലും നിരവധി ദൈവങ്ങളുടെ അസ്ഥിത്വത്തിലും വിശ്വാസിക്കുന്നവര്‍ക്കുള്ളതാണ്'; വഹ്ദത്തെ ഇസ് ലാമി

Update: 2026-02-12 16:24 GMT

സഹാറന്‍പൂര്‍: മുസ് ലിംകള്‍ വന്ദേ മാതരം ഗാനത്തിന്റെ എല്ലാ ഭാഗങ്ങളേയും എതിര്‍ത്തുവരുന്നത്, ആ ഗാനത്തിന്റെ അടിസ്ഥാന ആശയം വിഗ്രഹാരാധനയിലൂന്നിയതിനാലെന്ന് വഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യ അമീര്‍ മൗലാന സിയാഉദ്ദീന്‍ സ്വിദ്ധീഖി പ്രസ്താവിച്ചു. മുസ് ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഈ ഗാനം നിര്‍ബന്ധിതമാക്കാന്‍ കഴിയില്ല. ഇനി ഏതെങ്കിലും സ്ഥാപനത്തില്‍ ഇത് നിര്‍ബന്ധമാക്കിയാല്‍ മുസ് ലിം മാതാപിതാക്കള്‍ അവരുടെ കുട്ടികളെ അവിടെ നിന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ഈ ഗാനം എപ്പോഴും വിവാദ വിഷയമായിരുന്നുവെന്ന് രാജ്യത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മുസ് ലിംകള്‍ എല്ലാ അവസരങ്ങളിലും ഇതിനെതിരേ പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തി വന്നിട്ടുമുണ്ട്. അതിനാല്‍ ഇടയ്ക്കിടെ ഈ വിഷയത്തെ പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് അനുചിതവും പൊതുജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കനാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

ഈ ഗാനം ഉണ്ടായിരുന്നില്ലെങ്കിലും രാജ്യം നിലനിന്നിരുന്നെന്നും. വന്ദേമാതരം ആലപിക്കാതെ തന്നെ രാജ്യത്ത് സഹോദര്യവും സഹിഷ്ണുതയും പുലര്‍ന്നിരുന്നു. അഴിമതിയും രാഷ്ട്രത്തെ കൊള്ളയടിക്കുന്നതും ഇല്ലാത്തതാക്കുകയും എല്ലാവര്‍ക്കും നീതിയും ന്യായവും ഉറപ്പാക്കുകയും ചെയ്യുക എന്നത് രാജ്യം ഭരിക്കുന്നവരുടെ ബാധ്യതയാണ്. സമുദായ വൈരത്തിന്റേയും അസഹിഷ്ണുതയുടേയും എല്ലാ രൂപങ്ങളും പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ് യഥാര്‍ത്ഥ ദേശസ്‌നേഹമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tags: