വലിയങ്ങാടി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ സംഭവം; മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷവും പരിക്കേറ്റയാള്‍ക്ക് 50,000 രൂപയും അനുവദിക്കും: മേയര്‍

Update: 2026-02-24 07:28 GMT

കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചതില്‍ വിശദീകരണവുമായി മേയര്‍. വലിയങ്ങാടിയില്‍ അപകടഭീഷണിയിലുള്ള 16 കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും, അപകടം നടന്നത് ഇതില്‍ ഉള്‍പ്പെട്ട കെട്ടിടത്തിലാണെന്നും ലൈസന്‍സുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ വ്യക്തമാക്കി.

ഈ കെട്ടിടങ്ങളില്‍ പുതിയതായി ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവര്‍ക്ക് മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും മേയര്‍ അറിയിച്ചു. അപകടമുണ്ടായ കെട്ടിടം അണ്‍ഫിറ്റ് പട്ടികയില്‍ ഇല്ല. റിപോര്‍ട്ട് കിട്ടയ ഉടന്‍ ആളുകളെ ഇറക്കിവിടാന്‍ കഴിയില്ല. കോര്‍പറേഷനില്‍ 16 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്ന് 2022ല്‍ കണ്ടെത്തിയിരുന്നവെന്നും മേയര്‍ പറഞ്ഞു.

കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളുടേയും ബലക്ഷയം അടിയന്തരമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തുമെന്നും മേയര്‍ അറിയിച്ചു. കെട്ടിത്തിന്റെ സണ്‍ഷൈഡ് തകര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാള്‍ക്ക് 50,000 രൂപയും ധനസഹായം അനുവദിക്കുമെന്നും മേയര്‍ പറഞ്ഞു.

ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് മേയര്‍ കുറ്റപ്പെടുത്തി. അപകടഭീഷണി നിലനില്‍ക്കുന്ന പാളയം മാര്‍ക്കറ്റ് ഒഴിയുന്ന കാര്യത്തില്‍ പ്രതിപക്ഷം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ബഹളം വെക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും മേയര്‍ വിമര്‍ശിച്ചു.

തിങ്കളാഴ്ച കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്‌റഫ്(56), കൊങ്ങന്നൂര്‍ കുനിയില്‍ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടില്‍ ബഷീര്‍(65), കിണാശ്ശേരി കുളംകുഴിനിലം ബൈത്തുല്‍ ഹുദയില്‍ ജബ്ബാര്‍(60), തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55) എന്നിവരാണ് മരിച്ചത്.

Tags: