'എല്‍ഡിഎഫ് മൂന്നാമതും അധികാരത്തില്‍ വരരുതെന്ന് പറയുന്നതില്‍ ശരികേടുണ്ട്'; സച്ചിദാനന്ദനെതിരേ മന്ത്രി വി ശിവന്‍കുട്ടി

Update: 2026-02-10 10:31 GMT

തിരുവനന്തപുരം: തുടര്‍ഭരണത്തിനെതിരേ നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ സച്ചിദാനന്ദനെതിരേ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ മൂന്നാം തുടര്‍ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുന്‍പോട്ട് പോവുകയാണ്. കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ മൂന്നാമതും വരരുതെന്ന് പറയുന്നതില്‍ ശരികേടുണ്ട്. ഹോംവര്‍ക്ക് ചെയ്യാതെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടാതെയാണ് സച്ചിദാനന്ദന്‍ പരാമര്‍ശം നടത്തിയതെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ആ വ്യക്തി അത്തരം ഒരു പ്രസ്താവന നടത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. സച്ചിദാനന്ദനെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.  

കേരളത്തില്‍ മൂന്നാം തുടര്‍ ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണ്. ജനങ്ങളോട് വോട്ട് ചോദിക്കാന്‍ അവകാശം ഞങ്ങള്‍ക്കുണ്ട്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ മൂന്നാമതും അധികാരത്തില്‍ വരേണ്ടതില്ല എന്ന തരത്തില്‍ ഉള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികള്‍ക്ക് വിഷമം ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഏറ്റവും അധികം ഉള്‍പ്പെട്ടിരിക്കുന്നതും നേതൃത്വം കൊടുത്തിരിക്കുന്നതും കോണ്‍ഗ്രസ് നേതാക്കന്മാരാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. ആന്റോ ആന്റണി പണം വാങ്ങിയതില്‍ പ്രതിപക്ഷ നേതാവിന് എന്തെങ്കിലും പങ്കുണ്ടോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. ഇതില്‍ ഒന്നും പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലല്ലോ. കുറ്റം ചെയ്തവര്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടണം. അന്വേഷണ സംഘത്തെ പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുകയാണ്. സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ഫോട്ടോ പുറത്തുവന്നിട്ടും കോണ്‍ഗ്രസ് നേതാക്കളാരും ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ലല്ലോ. സ്വര്‍ണക്കൊള്ള കോണ്‍ഗ്രസിനുമേല്‍ തിരിച്ചടിച്ചിരിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.