അഞ്ച് വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത് യുഎസ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം

Update: 2026-01-23 05:35 GMT

വാഷിങ്ടണ്‍: മിനസോട്ടയിലെ പ്രീസ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് വയസ്സുകാരനെ ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെന്ന് റിപോര്‍ട്ട്. അറസ്റ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായി.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനെ അറസ്റ്റ് ചെയ്യാന്‍ കുട്ടിയെ ബന്ദിയാക്കുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.സംഭവത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മനുഷ്യാവകാശ ലംഘനമാണെന്ന് പലരും ഇതിനെ വിമര്‍ശിച്ചു.

'കുട്ടിയെയും അച്ഛനെയും ടെക്‌സസിലെ ഒരു ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവരുമായി നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിയമപരമായ മാര്‍ഗങ്ങളിലൂടെ അവരെ മോചിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്,' കുടുംബത്തിന്റെ അഭിഭാഷകന്‍ മാര്‍ക്ക് പ്രോകോഷ് പറഞ്ഞു.

കുട്ടിയുടെ പിതാവ് അഡ്രിയാന്‍ അലക്‌സാണ്ടര്‍ കൊനെജോ അരിയാസ് ഇക്വഡോറില്‍ നിന്നുള്ളയാളാണെന്നും 2024 മുതല്‍ അദ്ദേഹം അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ചുവരികയാണെന്നുമാണ് യുഎസ് അധികൃതര്‍ പറയുന്നു. മിനസോട്ടയിലുടനീളം കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ ഏകദേശം 3,000 പേരെ യുഎസ് ഫെഡറല്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥനായ ഗ്രെഗ് ബോവിനോ പ്രതികരിച്ചു.

Tags: