
ലഖ്നോ: ഉറൂസ് ആഘോഷ ചടങ്ങുകൾക്ക് അനുമതി നിഷേധിച്ച് യുപി സർക്കാർ. അയോധ്യയിലും ബാരാബങ്കിയിലുമാണ് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാർഷിക ഉറൂസ് ആഘോഷത്തിന് അനുമതി നിഷേധിച്ചത്.
വിശ്വഹിന്ദു പരിഷത്തിൻ്റെ പരാതിയെ തുടർന്നാണ് അയോധ്യയിലെ ഖാൻപൂർ മസോധ പ്രദേശത്തെ ദാദാ മിയാ ദർഗയിൽ നടത്താനിരുന്ന ഉറൂസിന് അനുമതി നിഷേധിച്ചത്. എന്നാൽ, ഫൂൽപൂർ പ്രദേശത്തെ സയ്യിദ് ഷകീൽ ബാബയുടെ പേരിൽ ബാരാബങ്കിയിലെ ഉറൂസിന് സംഘർഷം ഉണ്ടാവുമെന്ന ആശങ്ക മുൻനിർത്തി പരാതികളൊന്നും ഇല്ലാതെ തന്നെ അനുമതി നിഷേധിക്കുകയായിരുന്നു.
'ഗാസി ബാബ' എന്നറിയപ്പെടുന്ന സയ്യിദ് സലാർ മസൂദിൻ്റെ അനുസ്മരണാർഥമാണ് അയോധ്യയിലെ ഉറൂസ്. 11ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്നു മഹ്‌മൂദ് ഗസ്നിയുടെ അനന്തരവൻ എന്ന് കരുതപ്പെടുന്ന വ്യക്തിയാണത്രേ സയ്യിദ് സലാർ മസൂദ്. വിഎച്ച്പിയുടെ പരാതിക്ക് പ്രേരകവും അതുതന്നെയാണ്.
സയ്യിദ് സലാർ മസൂദ് ഗാസിയെ അനുസ്മരിച്ച് കാലങ്ങളായി പ്രദേശത്തെ മുസ്‌ലിംകൾ നടത്തിവന്നിരുന്ന സംഭലിലെ നെജ മേള പോലിസ് നിരോധിച്ചിരുന്നു. 'ആക്രമണകാരി', 'കൊള്ളക്കാരൻ', 'കൊലപാതകി' എന്നെല്ലാമാണ് സലാർ മസൂദ് ഗാസിയെ പോലിസ് വിശേഷിപ്പിച്ചത്. പരമ്പരാഗതമായി നടത്തി വന്നിരുന്നതാണ് മേളയെങ്കിലും ഇനിയത് നടത്താൻ അനുവദിക്കില്ലെന്നതായിരുന്നു പോലിസ് നിലപാട്.
കേന്ദ്രത്തിലും യുപിയിലും ബിജെപി അധികാരമേറിയ ശേഷം സയ്യിദ് സലാർ മസൂദ് ഗാസിയുടെ ഘാതകൻ എന്നാരോപിക്കപ്പെടുന്ന സുഹൽദേവിന് ആദരമർപ്പിക്കാൻ നടപടികൾ തുടങ്ങിയിരുന്നു. ഹിന്ദുക്കളിലെ പിന്നാക്ക ജാതികളെ കൈയിലെടുക്കുന്നതിനായി പുതിയ സ്മാരകം, ഗാസിപൂരിൽനിന്ന് ഡൽഹിയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിൻ, പുതിയ സർവകലാശാല, സ്റ്റാംപ് എന്നിവയുമായി സർക്കാർ രംഗത്തെത്തിയിരുന്നു.