ഉന്നാവ് ബലാല്‍സംഗക്കേസ്; ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗറിന്റെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സിബിഐ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടി.
കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. അതിജീവിത സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു.സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ല. എന്നാല്‍, ഉന്നാവ് ബലാല്‍സംഗ കേസില്‍ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്നാള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. 2017ല്‍ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.
