പേര് വെളിപ്പെടുത്താത്ത പാര്‍ട്ടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വാങ്ങിയത് 4300കോടി രൂപ; ഇവര്‍ക്ക് എങ്ങനെ കോടികള്‍ കിട്ടിയെന്ന് രാഹുല്‍ഗാന്ധി
അഹമ്മദാബാദ്: അജ്ഞാതപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ വാങ്ങിയതില്‍ തിരഞ്ഞടുപ്പു കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ അജ്ഞാത പാര്‍ട്ടികള്‍ ഇതു പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4300കോടികള്‍ വാങ്ങിയെന്നാണ് ആരോപണം. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഈ പാര്‍ട്ടികള്‍ ഇത്തരത്തില്‍ പത്തോളം പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ ഫണ്ട് ശേഖരിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 3500 കോടിയോളം ഈ പാര്‍ട്ടികള്‍ ചിലവഴിച്ചെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ 39.02 ലക്ഷത്തോളം ചിലവായതായാണ് ഇവര്‍ കാണിച്ചതെന്നും ആരോപണമുണ്ട്.
ലോക്ഷാഹി സത്താ പാര്‍ട്ടി, ഭാരതീയ നാഷണല്‍ ജനതാദള്‍, സ്വതന്ത്ര അഭിവ്യക്തി പാര്‍ട്ടി, ന്യൂ ഇന്ത്യ യുണൈറ്റഡ് പാര്‍ട്ടി, സത്യവാദി രക്ഷക് പാര്‍ട്ടി, ഭാരതീയ ജനപരിഷത്ത്, സൗരാഷ്ട്ര ജനതാ പക്ഷ്, ജന്‍ മന്‍ പാര്‍ട്ടി, മാനവധികര്‍ നാഷണല്‍ പാര്‍ട്ടി, ഗരീബ് കല്യാണ്‍ പാര്‍ട്ടി എന്നിവയാണ് പേരുനല്‍കിയ പത്ത് പാര്‍ട്ടികള്‍.
'ഈ പാര്‍ട്ടികള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ എങ്ങനെ ലഭിച്ചു, ഈ പണമെല്ലാം എവിടെ പോയി? തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തുമോ, അതോ ഇവിടെയും സത്യവാങ്മൂലം ആവശ്യപ്പെടുമോ? അതോ ഈ ഡാറ്റയും മറച്ചുവെക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റുമോ?' രാഹുല്‍ ഗാന്ധി ചോദിച്ചു. ബാംഗ്ലൂര്‍ സെന്‍ട്രല്‍ പാര്‍ലമെന്ററി മണ്ഡലത്തിലെ മഹാദേവപുര അസംബ്ലി മണ്ഡലത്തില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടന്നുവെന്ന തന്റെ അവകാശവാദത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല ആവശ്യത്തെക്കുറിച്ച് അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
മഹാദേവപുരയിലെ വോട്ടര്‍ പട്ടിക പരിശോധിച്ചതിന് കോണ്‍ഗ്രസ് ആറ് മാസം ചെലവഴിച്ചുവെന്നും 1,00,250 എന്‍ട്രികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ഒത്തുകളിച്ചുവെന്ന് ഇത് തെളിയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
