ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്

Update: 2025-12-11 12:00 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് ജയിലിലില്‍ കഴിയുന്ന ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം തേടി ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

മുമ്പ് ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെയും വിചാരണ കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഉമര്‍ ഖാലിദിന്റെ അപേക്ഷകള്‍ തള്ളിയിരുന്നു. ഡിസംബര്‍ 27ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഡിസംബര്‍ 14 മുതല്‍ 29 വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഉമര്‍ ഖാലിദിന് ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Tags: