ഇസ്രായേല്‍ ഒറ്റപ്പെടുന്നു; ഗസയിലെ യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് 28 ലോകരാജ്യങ്ങള്‍

Update: 2025-07-22 06:34 GMT

ലണ്ടന്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ജപ്പാനും അടക്കം 28 ലോകരാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗസയിലെ സാധാരണക്കാരുടെ ദുരിതം പുതിയ ആഴങ്ങളില്‍ എത്തിയെന്നും ഭക്ഷണം തേടി എത്തുന്ന സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് പൈശാചികമാണെന്നും പ്രസ്താവന പറയുന്നു. എന്നാല്‍, പ്രസ്താവനയെ ഇസ്രായേലി വിദേശകാര്യമന്ത്രാലയം എതിര്‍ത്തു. ഹമാസിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് പ്രസ്താവയെന്ന സ്ഥിരം വാദമാണ് ഇസ്രായേല്‍ ഇത്തവണയും ഉന്നയിച്ചത്. ഇസ്രായേലിന് പിന്തുണയുമായി യുഎസ് സ്ഥാനപതി മൈക്ക ഹക്കാബിയും രംഗത്തെത്തി. യൂറോപ്പില്‍ ഇസ്രായേലി വിരുദ്ധ വികാരം ശക്തമാണ്. പക്ഷേ, ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള യുഎസ് ഭരണകൂടം എന്നത്തേയും പോലെ ഇസ്രായേലിന്റെ കൂടെയാണ്.