ഖേദം അംഗീകരിക്കില്ല, യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു പ്രതിഭ

Update: 2026-03-25 12:29 GMT

ആലപ്പുഴ: യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിലും പരാതി നല്‍കുമെന്ന് കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭ. പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ എ ഇര്‍ഷാദാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. എന്ത് തൊഴില്‍ ചെയ്യുന്നവരായാലും ഒരു സ്ത്രീകള്‍ക്കും ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ കേള്‍ക്കാനിനി ഇടവരരുത്. അതിനാല്‍ തന്നെ ഖേദപ്രകടനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യു പ്രതിഭ പറഞ്ഞു. ഇന്നലെ കായംകുളത്ത് വച്ച് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പ്രസ്താവന. 'വാക്ചാതുരി കൊണ്ടും ശരീരസൗന്ദര്യം കൊണ്ടും വീണ്ടും സ്ഥാനാര്‍ഥിയായി നില്‍ക്കുന്നു,' എന്നായിരുന്നു പരാമര്‍ശം.

അങ്ങേയറ്റം മനസിനെ വിഷമിപ്പിക്കുന്ന പരാമര്‍ശമാണ് യുഡിഎഫ് നേതാവില്‍ നിന്നുണ്ടായതെന്ന് യു പ്രതിഭ പറഞ്ഞു. നിറകണ്ണുകളോടെയാണ് യു പ്രതിഭ മാധ്യമങ്ങളോട് സംസാരിച്ചത്. കായംകുളം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുണ്ടാകുന്ന സ്വീകാര്യത കണ്ട് അസ്വസ്ഥരായ യുഡിഎഫുകാര്‍ മറ്റൊന്നും പറയാനില്ലാത്തതിനാല്‍ അധിക്ഷേപ പരാമര്‍ശം നടത്തുകയാണ്. എന്നാല്‍ എല്ലാ യുഡിഎഫുകാരും ഇതേ അഭിപ്രായമുള്ളവരാണെന്ന് കരുതുന്നില്ല. ഈ വ്യക്തി മുമ്പും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളയാളാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. വ്യക്തി അധിക്ഷേപം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ അധിക്ഷേപം. അതാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.