വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Update: 2026-04-05 02:36 GMT

കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം പെരിങ്ങളത്ത് കുരിക്കത്തൂരില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുരിക്കത്തൂര്‍ സ്വദേശികളായ രാഹുല്‍ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വിഷ്ണു, സിനി, ഷിജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ സ്‌ഫോടനം കേട്ടാണ് നാട്ടുകാര്‍ അപകട വിവരം അറിയുന്നത്. മാസങ്ങള്‍ മുന്‍പ് കുരിക്കത്തൂര്‍ സ്വദേശികളായ ചിലര്‍ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു പൊട്ടിത്തെറി നടന്നത്. അഞ്ചെട്ട് മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ സുധീഷ് പറഞ്ഞു. ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചു പേര്‍ വീട്ടില്‍ താമസിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് അനധികൃതമായി വലിയതോതില്‍ വീട്ടില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് മുണ്ടിക്കല്‍താഴം സ്വദേശികളായ വിഷ്ണു, ഭാര്യ സിമി എന്നിവര്‍ ചേര്‍ന്നാണ് വീട് വാടകക്ക് എടുത്തത്. വിഷ്ണുവിന്റെ സഹോദരന്‍ രാഹുല്‍, സുഹൃത്തായ മറ്റൊരു രാഹുല്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരുമാണ് മരിച്ചത്. ഉത്തരമേഖല ഐജി രാജ് പാല്‍ മീണ, സിറ്റി പോലിസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഉള്‍പ്പെടെ സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിനു ശേഷമേ വ്യക്തത ലഭിക്കൂവെന്നാണ് പോലിസ് പറയുന്നത്. പടക്ക നിര്‍മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.