ടെക്‌സസില്‍ പുതിയ എണ്ണ ശുദ്ധീകരണശാല; റിലയന്‍സിന്റെ നിക്ഷേപത്തിന് നന്ദി അറിയിച്ച് ട്രംപ്

Update: 2026-03-11 05:35 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതിക്കായി നിക്ഷേപം നടത്തിയ റിലയന്‍സിന് ട്രംപ് നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ ഊര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ അമേരിക്കയില്‍ നിര്‍മിക്കുന്ന ആദ്യത്തെ പുതിയ ഓയില്‍ റിഫൈനറിയാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിലാണ് ശുദ്ധീകരണശാല സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ കാരണം ആഗോള എണ്ണവിതരണം ബാധിക്കപ്പെടുന്ന സാഹചര്യത്തില്‍, ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് റിപോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും 'ക്ലീന്‍' ആയ റിഫൈനറിയായിരിക്കും ഇതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. നിലവില്‍ ഷെയില്‍ ഓയില്‍ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കുന്നതായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനം.


ട്രംപ് പ്രഖ്യാപിച്ച പുതിയ റിഫൈനറി പദ്ധതി യഥാര്‍ഥത്തില്‍ 2024 ജൂണില്‍ എലമെന്റ്‌സ് ഫ്യുവല്‍ പ്രഖ്യാപിച്ച അതേ പദ്ധതിയാണ്. അന്നുതന്നെ പദ്ധതിക്കാവശ്യമായ ഭൂമി ഒരുക്കുന്നതും നിര്‍മാണത്തിനുള്ള പ്രധാന അനുമതികള്‍ നേടുന്നതും കമ്പനി പൂര്‍ത്തിയാക്കിയിരുന്നു. എലമെന്റ് ഫ്യൂവല്‍സിന്റെ വെബ്‌സൈറ്റ് ഇപ്പോള്‍ 'അമേരിക്ക ഫസ്റ്റ് റിഫൈനിങ്' എന്ന പുതിയ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുന്നു. റിലയന്‍സിന്റെ നിക്ഷേപത്തോടെ ഈ പേരില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ട്രംപ് അറിയിച്ചു. പ്രതിദിനം ഏകദേശം 1.6 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതായിരിക്കും പ്ലാന്റ്.

അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ ഉല്‍പാദക രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ 'യുഎസ് എനര്‍ജി ഡോമിനന്‍സ്' എന്ന നയമാണ് ട്രംപ് ഭരണകൂടം പിന്തുടരുന്നത്. എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ ആഭ്യന്തര ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കുകയാണ് ഈ നയത്തിന്റെ മുഖ്യ ലക്ഷ്യം.

Tags: