ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്

Update: 2025-07-30 13:35 GMT

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പുതിയ തീരുവയും പിഴയും ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും യുഎസ് കമ്പനികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കാത്തതുമാണ് പുതിയ നീക്കത്തിന്റെ കാരണം. ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ട്രംപ് പറയുന്നു. ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.

''സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങുന്നത്. യുക്രൈനില്‍ റഷ്യ കൊലപാതകങ്ങള്‍ നടത്തരുതെന്ന് എല്ലാവരും കരുതുന്ന കാലത്തും അതുതന്നെ നടക്കുന്നു. ചൈന റഷ്യയുമായി സഹകരിക്കുന്നത് പോലെയാണ് ഇന്ത്യ അവരുമായി സഹകരിക്കുന്നത്. അതിനാല്‍ ആഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഇന്ത്യ 25% താരിഫും, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും.''-ട്രംപ് വ്യക്തമാക്കി.