23ാം വയസ്സില്‍ ഗോത്രവര്‍ഗത്തില്‍നിന്ന് ആദ്യ വനിതാജഡ്ജിയായി തിരുവണ്ണാമല പുലിയൂര്‍ സ്വദേശിനി ശ്രീപതി

Update: 2024-02-17 09:58 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ ഗോത്രവര്‍ഗത്തില്‍നിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായി തിരുവണ്ണാമല പുലിയൂര്‍ സ്വദേശിനി ശ്രീപതി. സിവില്‍ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയില്‍ വിജയിച്ച ശ്രീപതി ആറുമാസത്തെ പരിശീലനത്തിന് ശേഷം സ്ഥാനമേല്‍ക്കും. 23ാം വയസ്സില്‍ സിവില്‍ ജഡ്ജിയായി നിയമനം ലഭിച്ചത് വെല്ലുവിളിയെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ടുകൊണ്ടാണ്. ശ്രീപതിയുടെ നേട്ടത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ അഭിനന്ദനം അറിയിച്ചു. നിയമപഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിവാഹിതയായ ശ്രീപതി അതിനുശേഷവും പഠനം തുടരുകയായിരുന്നു.

    ഗര്‍ഭിണിയായിരിക്കെയായിരുന്നു സിവില്‍ ജഡ്ജി നിയമനത്തിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മെയിന്‍ പരീക്ഷ. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തദിവസം പ്രസവം നടന്നു. എന്നിട്ടും പരീക്ഷ എഴുതുന്നതില്‍നിന്ന് പിന്‍മാറിയില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള സൗകര്യങ്ങളോടെ തിരുവണ്ണാമലയില്‍നിന്ന് കാറില്‍ ചെന്നൈയില്‍ എത്തി പരീക്ഷ എഴുതി. അവസാനം പരീക്ഷയില്‍ വിജയം നേടുകയുമായിരുന്നു. ഭര്‍ത്താവ് വെങ്കിട്ടരാമന്റെ പിന്തുണയും സഹായവും തന്റെ നേട്ടത്തിന് പ്രധാനകാരണമായി ശ്രീപതി ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News