യുവാവിനെ കൊണ്ട് പൊതുസ്ഥലത്ത് മാപ്പ് പറയിപ്പിച്ച് എബിവിപി നേതാവ്; ബിജെപി നേതാക്കള്‍ രാജാക്കന്‍മാരെ പോലെ പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ് (വീഡിയോ)

Update: 2025-10-21 12:29 GMT

മീറത്ത്: മന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് യുവാവിനെ കൊണ്ട് പൊതുസ്ഥലത്ത് മാപ്പ് പറയിപ്പിക്കുന്ന എബിവിപി നേതാവിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്നുള്ള എംഎല്‍എയും മന്ത്രിയുമായ സോമേന്ദ്ര തോമറിന്റെ വലംകൈയ്യും വിദ്യാര്‍ഥി നേതാവുമായ വികുല്‍ ചപ്രാനയാണ് യുവാവിനെ കൊണ്ട് പൊതുസ്ഥലത്ത് വച്ച് മാപ്പ് പറയിപ്പിച്ചത്.

പോലിസിന്റെ മുന്നില്‍ വച്ചായിരുന്നു അതിക്രമം. ഒക്ടോബര്‍ 19ന് ആണ് സംഭവം. വാഹനങ്ങള്‍ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടാണ് വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് എബിവിപി നേതാവ് തന്റെ ബന്ധങ്ങള്‍ കാണിച്ച് മറുപക്ഷത്തുള്ളവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം, അക്രമത്തിന്റെ വീഡിയോ കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബിജെപി വിദ്യാര്‍ത്ഥി നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ''ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖം - നേതാക്കള്‍ സ്വയം രാജാക്കന്മാരായി കാണുകയും സാധാരണക്കാരെ പ്രാണികളെപ്പോലെ പരിഗണിക്കുകയും ചെയ്യുന്നു.''-കോണ്‍ഗ്രസിന്റെ പോസ്റ്റ് പറയുന്നു.