കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Update: 2026-03-12 05:50 GMT

മലപ്പുറം: കൊണ്ടോട്ടി മൊറയൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി തിരിച്ചു പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കാര്‍ യാത്രക്കാരായ സക്കീന(42), ബാസില(19), ഷിയാസ്(23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. മണ്ണാര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഷിയാസിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും സക്കീനയുടെയും ബാസിലയുടെയും മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോട്ടത്തിനായി മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.