ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗസയില്‍ ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കും; മുന്നറിയിപ്പുമായി ലോകരാജ്യങ്ങള്‍
ഏഴ് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളാണ് ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കിയത്

ഡബ്ലിന്‍: എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് ഗസ നിവാസികള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഇസ്രായേലിനോട് അഭ്യര്‍ഥിച്ച് യൂറോപ്യന്‍ നേതാക്കള്‍. ഏഴ് യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളാണ് ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
ഐസ്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, മാള്‍ട്ട, നോര്‍വേ, സ്ലൊവേനിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഒരേസമയം പുറപ്പെടുവിച്ച പ്രസ്താവനയില്‍, ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ക്ക് വീണ്ടും അവിടേക്ക് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
'ഗസയില്‍ നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന മാനുഷിക ദുരന്തത്തിന് മുന്നില്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. 50,000ത്തിലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരണപ്പെട്ടു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും ആഴ്ചകളിലും ഇനിയും പലരും പട്ടിണി കിടന്ന് മരിക്കും. നിര്‍ബന്ധിത കുടിയിറക്കലോ ഫലസ്തീന്‍ ജനതയെ പുറത്താക്കലോ, ഏത് വിധേനയും അംഗീകരിക്കാനാവില്ല, അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കും. അത്തരം പദ്ധതികളെയോ ശ്രമങ്ങളെയോ ഞങ്ങള്‍ നിരസിക്കുന്നു. ഈ നാശം തടയാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം.' അവര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 2 മുതല്‍ സഹായ പ്രവാഹം നിര്‍ത്തലാക്കിയ ഇസ്രായേല്‍ നടപടി കാരണം 470,000 ഗാസ നിവാസികള്‍ 'പട്ടിണി നേരിടുന്നു'വെന്ന് ഈ ആഴ്ച ആദ്യം യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കിയിരുന്നു. 116,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യ സഹായം തടഞ്ഞുവച്ചതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി.
ഗസയിലെ സ്ഥിതിഗതികളെക്കുറിച്ച് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഉദ്യോഗസ്ഥരും സ്വീകരിച്ച നിലപാടുകളെ ഹമാസ് സ്വാഗതം ചെയ്തു. ഇസ്രായേല്‍ അധിനിവേശത്തിനും അതിന്റെ ക്രൂരമായ കൂട്ടക്കൊലകള്‍ക്കുമെതിരേ ശബ്ദമുയര്‍ത്താനും ഗസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിന് ഗൗരവത്തോടെ ഉടനടിയെന്ന നിലക്ക് പ്രവര്‍ത്തിക്കാനും ഹമാസ് മറ്റു ലോക നേതാക്കളോട് അഭ്യര്‍ഥിച്ചു. അതേസമയം, ഇസ്രായേല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.