മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും, ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ടെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
2021 നിയസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാര്‍ ജെ ബി കോശി കമ്മിഷനെ നിയോഗിച്ചു. പക്ഷെ ആ റിപോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. 288 ശുപാര്‍ശകള്‍ ഈ കമ്മീഷന്‍ നല്‍കി. റിപോര്‍ട്ടു വിവരങ്ങള്‍ പുറത്തു വിടാത്തതും ശുപാര്‍ശകള്‍ നടപ്പാക്കാത്തതും സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ്. നിയമ നിര്‍മ്മാണ സഭകളുടെ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണം.
തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ സര്‍വീസുകളിലും സഭാംഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് ആവശ്യകതയാണ്. മതപരിവര്‍ത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിലും മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിലപാട് വ്യക്തമാക്കി. 16,000 അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ മുന്നോട്ടു വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും തങ്ങള്‍ പാലിച്ചു. മറ്റു ചില സമുദായങ്ങള്‍ക്ക് കോടതി വിധി നടപ്പിലാക്കി കൊടുത്തത് എന്തു തരം സമീപനമാണ്? തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് അധ്യാപക നിയമനത്തിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
