'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് ഒരു മാസത്തിലധികം

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ മ്ലാവിറച്ചിയുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ യഥാര്‍ഥത്തില്‍ കഴിച്ചത് പോത്തിറച്ചിയെന്ന് പരിശോധനാഫലം. വണ്ടി ബ്രോക്കര്‍ ജോബിയും ചുമട്ടുതൊഴിലാളികളുമായ സുജീഷും ഒരു മാസത്തിലധികമാണ് ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. മ്ലാവിറച്ചി കൈവശം വെച്ചന്നാരോപിച്ചാണ് പോലിസ് സുജീഷിനെയും ജോബിയെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ രാസപരിശോധനാഫലം വന്നപ്പോഴാണ് ഇവരുടെയും കൈവശം ഉണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് തെളിഞ്ഞത്.
ചോദ്യം ചെയ്യലില്‍ മ്ലാവിറച്ചി കഴിച്ചുവെന്ന് സമ്മതിക്കാതെ വന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് ജോബിയെയും സുജീഷിനെയും കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് ഇരുവരുടെയും അഭിഭാഷകന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഡാന്‍സാഫ് സംഘം തങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തല്‍ ഇരുവരുടെയും വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരിശോധനയില്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ ഇറച്ചി കണ്ടെത്തുകയുമായിരുന്നു. ഇതിനേ തുടര്‍ന്ന് സഥലത്തെത്തിയ വനം വകുപ്പ് മറ്റു പരിശോധനകളൊന്നും നടത്താതെ ഫ്രിഡ്ജിലുള്ളത് മ്ലാവിറച്ചിയാണെന്ന് വിലയിരുത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
35 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജോബിക്കും സുജീഷിനും ജാമ്യം കിട്ടിയത്. ഇപ്പോള്‍ ആറുമാസത്തിനു ശേഷമാണ് പരാശോധനാ ഫലം എത്തിയത്. ചെയ്യാത്ത കുറ്റത്തിന് ജയിലിലടച്ചതിനെതിരേ കോടതിയില്‍ പോകുമെന്ന് ഇവര്‍ പറഞ്ഞു.