'മുഖ്യമന്ത്രി ചര്‍ച്ചയില്‍ തെറ്റില്ല, ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ രീതി'; കെ സുധാകരന്‍

Update: 2026-04-17 10:16 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ സുധാകരന്‍ എംപി. ചര്‍ച്ചകള്‍ നടന്നാല്‍ അല്ലെ തീരുമാനങ്ങള്‍ വരികയുള്ളൂ. ഇത്തരം ചര്‍ച്ചകള്‍ രാഷ്ട്രീയത്തില്‍ പതിവാണെന്നും അത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുന്നത് നല്ലതാണ്, എങ്കില്‍ മാത്രമേ ഒരു തീരുമാനത്തില്‍ എത്താന്‍ സാധിക്കൂ. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ഫലം വരുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാവില്ല. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത് അല്ലാതെ വ്യക്തികളല്ല. പാര്‍ട്ടി ചര്‍ച്ച ചെയ്തെടുക്കുന്ന തീരുമാനങ്ങള്‍ക്ക് എന്താണ് തെറ്റുള്ളത്? കേരളത്തില്‍ ഇതിന് മുന്‍പും തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ. ഫലം വന്നതിന് ശേഷം ചര്‍ച്ച ചെയ്യുന്നവരുണ്ട് അതിന് മുന്‍പും ചര്‍ച്ചകള്‍ നടത്തുന്നവരുണ്ട്. അതില്‍ അത്ഭുതമില്ല. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഫലം വരുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

എം കെ രാഘവന്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല. അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാവര്‍ക്കും അഭിപ്രായം പറയാമെങ്കിലും അത് സ്വീകരിക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കും. എംപിമാര്‍ മല്‍സരിക്കുന്ന കാര്യത്തില്‍ എം കെ രാഘവന്‍ പറഞ്ഞത് ശരിയാണ്. എംപിമാര്‍ മല്‍സരിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് തന്നെയാണ് ആളുകള്‍ പലതും ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷെ ഹൈക്കമാന്റിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: