'ജന്മനാട്ടിലേക്ക് മടങ്ങാന്‍ കടമ്പകളേറെ'; ബംഗ്ലാദേശില്‍ തടവിലാക്കിയ ഇന്ത്യക്കാരി സക്കീനയ്ക്ക് ജാമ്യം

Update: 2025-11-29 09:43 GMT

ധാക്ക: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്നാരോപിച്ച് ബംഗ്ലാദേശില്‍ തടവിലാക്കിയ ഇന്ത്യക്കാരി സക്കീനയ്ക്ക് ജാമ്യം അനുവദിച്ച് ധാക്ക കോടതി. കേള്‍ക്കുമ്പോള്‍ ആശ്വാസം തോന്നുമെങ്കിലും തിരിച്ച് അസമിലേക്ക് വരാനുള്ള നടപടികള്‍ അവര്‍ക്കുമുന്നില്‍ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തലുകള്‍. നവംബര്‍ 23 ന് ധാക്ക കോടതി സോപാധിക ജാമ്യം അനുവദിച്ചിട്ടും ഭാവി ജീവിതം അനിശ്ചിതത്വത്തിലായ നിരവധി പേരില്‍ ഒരാളാണ് സക്കീന. ഇതിനോടകം തന്നെ നിരവധി മാധ്യമങ്ങള്‍ അവരുടെ കഥ പുറംലോകത്തെത്തിച്ചു.


അസമിലെ സ്വന്തം വീട്ടില്‍ നിന്നാണ് സക്കീന ബംഗ്ലാദേശിലേക്ക് വലിച്ചെറിയപ്പെട്ടത്. വിദേശിയായി കണക്കാക്കിയ അവരെ അധികാരികള്‍ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ അവര്‍ അവിടെ തടങ്കലിലാവുകയായിരുന്നു. സക്കീനയുടെ കുടുംബം അവര്‍ക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ജാമ്യം ലഭിക്കാവുന്നതാണെന്ന് അവരുടെ അഭിഭാഷകന്‍ റഹ്‌മത്തുള്ള വാദിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ അവരെ മോചിപ്പിക്കണമെന്ന് അദ്ദേഹം കോടതിയില്‍ അപേക്ഷിച്ചു.


നവംബര്‍ 24 ന്, സക്കീനയുടെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അവരെ ബംഗ്ലാദേശിലെ തന്നെ അവരുടെ മോചനത്തിനായി പരിശ്രമിച്ചവരുടെ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ ഇപ്പോഴും അവര്‍ക്ക് അസമിലെ തന്റെ കുടുംബം താമസിക്കുന്ന നല്‍ബാരിയയിലേക്കേ് മടങ്ങുന്നതിന് കടമ്പകളേറെയാണ്. പൗരത്വത്തിന്റെ പേരില്‍ സ്വന്തം താമസസ്ഥലവും നാടും നഷ്ടപ്പെട്ട സക്കീന ഇതുപോലെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ കാത്തിരിക്കുന്ന നിരവധി പേരുടെ പ്രതീകമാണ്. കയ്യില്‍ മതിയായ രേഖകളില്ലെന്ന പേരില്‍ മോദി സര്‍ക്കാര്‍ ബംഗ്ലാദേശികളെന്ന് മുദ്ര കുത്തിയവരുടെ പ്രതീകം കൂടിയാണ് സക്കീന.

Tags: