'മുകേഷ് കേസിലെ സ്ത്രീയ്ക്കും മാനമുണ്ട്'; രാഹുലിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി മുഖപത്രം ശ്രമിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

Update: 2025-11-29 09:03 GMT

തിരുവനന്തപുരം: രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി മുഖപത്രം ശ്രമിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. മുകേഷ് വിഷയത്തിലും രാഹുല്‍ വിഷയത്തിലും എല്‍ഡിഎഫ് എടുത്ത ഇരട്ടത്താപ്പിനെയാണ് ലേഖനം വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികള്‍ക്കെതിരേ നടപടിയെടുത്ത് മാതൃക കാട്ടണമായിരുന്നെന്നും സ്വര്‍ണം കട്ടവരെ പുറത്താക്കാത്തവര്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുകേഷ് കേസിലെ സ്ത്രീയ്ക്കും മാനമുണ്ട്, എല്ലാ സ്ത്രീകള്‍ക്കും മാനവും മര്യാദയുമുണ്ട്. ആരെങ്കിലും ആ മാന്യത നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. കോണ്‍ഗ്രസ് അതിനെ ഒരു തരത്തിലും എതിര്‍ക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

എഡിറ്റോറിയലിന്റെ തലക്കെട്ടായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നത് കോണ്‍ഗ്രസ് നയം തന്നെയാണ്. ആരോപണം ഉയര്‍ന്ന അന്ന് തന്നെ പാര്‍ട്ടി രാഹുലിനെ പുറത്താക്കി. അതോടെ ആ വിഷയം അവിടെ തീര്‍ന്നു. ഈ കേസ് വന്നപ്പോള്‍ മാത്രമാണ് സിപിഎം ധാര്‍മ്മികതയെ കുറിച്ച് സംസാരിക്കുന്നതെന്നും എല്ലാ കാര്യത്തിലും അത് വേണമെന്നും മുരളീധരന്‍ പറഞ്ഞു.

Tags: