ബിഹാറില്‍ രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങള്‍

Update: 2025-11-09 03:38 GMT

പറ്റ്‌ന: ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളാണ് ചൊവ്വാഴ്ച വിധിയെഴുതുന്നത്. അവസാന ലാപ്പില്‍ ദേശീയ നേതാക്കളാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇന്ന് കൊടിയിറങ്ങുന്നത്. രണ്ടു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിഹാറില്‍ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ റാലികള്‍ക്ക് നേതൃത്വം നല്‍കും. ഒന്നാം ഘട്ട വോട്ടെടുപ്പിലെ മികച്ച പോളിങ് ശതമാനത്തില്‍ ഇരു മുന്നണികളും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ദളിത്-ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചല്‍ ഉത്തരാഞ്ചല്‍ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.