റോഹിങ്ഗ്യൻ കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്ന 448 പേരെ അറസ്റ്റ് ചെയ്ത് പോലിസ്

Update: 2025-07-09 07:56 GMT

ഒഡീഷ : ബംഗ്ലാദേശി, റൊഹിങ്ഗ്യൻ കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്ന 448 പേരെ അറസ്റ്റ് ചെയ്ത് ഒഡീഷ പോലിസ് .

പോലിസ് പറയുന്നതനുസരിച്ച്, ഇവരിൽ പലരും ജാർസുഗുഡയിൽ സ്ഥിരതാമസമാക്കിയവരും പ്രാദേശിക വ്യവസായങ്ങളിലും ഖനികളിലും, കൂടുതലും കല്പണിക്കാരായും പെയിന്റർമാരായും ജോലി ചെയ്യുന്നവരാണ്.

കസ്റ്റഡിയിലെടുത്തവരിൽ പലർക്കും ആധാർ കാർഡുകളോ സാധുവായ തിരിച്ചറിയൽ രേഖകളോ ഇല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചാൽ അവരെ നാടുകടത്താൻ കഴിയുമെന്നുമാണ് പോലിസ് ഭാഷ്യം.

"ബംഗ്ലാദേശ് പൗരന്മാരാണെന്നും സംസ്ഥാനത്ത് അനധികൃതമായി കടന്ന റോഹിംഗ്യകളാണെന്നും സംശയിക്കുന്ന ആളുകളെ ഞങ്ങൾ പിടികൂടിയിട്ടുണ്ട്," ഇൻസ്പെക്ടർ ജനറൽ ഓഫ് പോലിസ് ഹിമാൻസു കുമാർ ലാൽ പറഞ്ഞു.

"രേഖ പരിശോധന പുരോഗമിക്കുകയാണ്. ഇന്ത്യൻ പൗരത്വം തെളിയിക്കുന്നവർക്ക് താമസിക്കാൻ അനുവാദമുണ്ടാകും. മറ്റുള്ളവർ നിയമനടപടി നേരിടേണ്ടിവരും" എന്ന് ഹിമാൻസു പറഞ്ഞു.

ശരിയായ പരിശോധനകളില്ലാതെ ഇത്രയധികം ആളുകൾക്ക് എങ്ങനെ വ്യവസായങ്ങളിൽ സ്ഥിരതാമസമാക്കാനും ജോലി കണ്ടെത്താനും കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ ആശങ്കാകുലരാണെന്ന് പോലിസ് പറയുന്നു.