ജമ്മുകശ്മീരിന്റെ ഭാഗങ്ങള്‍ പാകിസ്താനില്‍, വ്യാപകവിമര്‍ശനം; പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഇസ്രായേല്‍

Update: 2025-07-15 07:47 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതില്‍ ഇസ്രായേലിന് വ്യാപക വിമര്‍ശനം. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്). വെള്ളിയാഴ്ചയാണ് ഇറാന്റെ മിസൈല്‍ ശേഷിയെക്കുറിച്ചുള്ള പോസ്റ്റിന്റെ ഭാഗമായുള്ള ഭൂപടം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്താന്റെ ഭാഗമായി അടയാളപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ചിത്രം ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ വിമര്‍ശനം ഉണ്ടാക്കിയതിനേ തുടര്‍ന്ന് ഐഡിഎഫ് ഭൂപടം പിന്‍വലിക്കുകയായിരുന്നു. 'ഈ പോസ്റ്റ് ഒരു പ്രദേശത്തിന്‌റെ ചിത്രീകരണമാണ്. എന്നാല്‍ അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ അത് പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.' എന്നായിരുന്നു ഐഡിഎഫിന്റെ പോസ്റ്റ്.

ഇതാദ്യമായല്ല ഇത്തരമൊരു വിഷയം ഉയര്‍ന്നുവരുന്നത്. 2024 ഒക്ടോബറില്‍, ഇസ്രായേല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജമ്മുകശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്റെതാണെന്നു കാണിക്കുന്ന ഒരു ഭൂപടം പോസ്റ്റ് ചെയ്തപ്പോള്‍ സമാനമായ വിവാദം ഉണ്ടായി. അന്ന് ആളുകള്‍ ആശങ്ക ഉന്നയിച്ചതിനെത്തുടര്‍ന്ന് ഭൂപടം നീക്കം ചെയ്യുകയായിരുന്നു.

Tags: