സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചതിന്

Update: 2026-02-04 12:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവര്‍ക്കാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദാക്കിയത്. ആകെ ലൈസന്‍സ് റദ്ദാക്കിയതിന്റെ 37 ശതമാനത്തോളം പേരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് ലഭിച്ച വിവരാവകാശരേഖയില്‍ പറയുന്നു.

നടപടിനേരിട്ടവരില്‍ രണ്ടാംസ്ഥാനത്ത് വാഹനാപകട മരണങ്ങള്‍ക്ക് കാരണക്കാരായ ഡ്രൈവര്‍മാരാണ്. 2025 സെപ്റ്റംബര്‍വരേയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തില്‍ 558 പേര്‍ക്ക് ലൈസന്‍സ് താത്കാലികമായി നഷ്ടമായി. അമിതവേഗത്തിന് 155 പേരുടേയും മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിന് 90 പേരുടേയും ചരക്ക് വാഹനങ്ങളില്‍ അനുവദനീയമായതില്‍ക്കൂടുതല്‍ ഭാരംകയറ്റിയതിന് 59 പേരുടേയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ ലൈസന്‍സ് നഷ്ടമായവരുണ്ട്. ആറുവര്‍ഷത്തിനിടെ 59,477 പേരുടെ ലൈസന്‍സാണ് വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. കഴിഞ്ഞ നാലുവര്‍ഷവും പതിനായിരത്തിലേറെപേര്‍ നടപടി നേരിട്ടു. 2025ല്‍ സെപ്റ്റംബര്‍ വരെ മാത്രം 9,051 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി. തുടര്‍ന്നുള്ള മാസങ്ങളിലെ കണക്കുകള്‍ കൂട്ടിയാല്‍ 10,000 കടക്കുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.