കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് ആരോപണം;കോണ്‍ഗ്രസ് പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്

രാജ് മോഹന്‍ ഉണ്ണിത്താന്‍,ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്

Update: 2022-03-01 03:44 GMT

ന്യൂഡല്‍ഹി:കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്.എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്. നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍.

രാജ് മോഹന്‍ ഉണ്ണിത്താന്‍,ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കാണെന്നായിരുന്നു എം പി മാരുടെ ആരോപണം.പാര്‍ട്ടി പുന:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു.സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുന:സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്‌പോരിന് അന്ന് വഴി വച്ചിരുന്നു.

എന്നാല്‍ കെപിസിസി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്‍ഡ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കവെ ആണ് ചര്‍ച്ചകളില്‍ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചത്.

Tags:    

Similar News