ഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; പലയിടത്തും പ്രതിഷേധം

Update: 2024-05-09 06:55 GMT

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മോട്ടോര്‍ വാഹന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. തലശ്ശേരി, മുക്കം തുടങ്ങി പലയിടത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ 21 പേര്‍ക്ക് സ്ലോട്ട് നല്‍കിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിനെത്തിയില്ല. സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്.

ഇന്നലെ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവര്‍ക്കെതിരെയും പ്രതിഷേധമുണ്ടായി. സമരത്തില്‍ നിന്നു പിന്‍മാറിയ സിഐടിയുവിനെതിരേ സമരസമിതി രംഗത്തെത്തി. സമരത്തില്‍ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ്. സിഐടിയുവിനെ മാത്രം സര്‍ക്കാര്‍ എങ്ങനെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വം ചോദിച്ചു. പ്രശ്‌നം രൂക്ഷമായി തുടരുമ്പോള്‍ ഗതാഗതമന്ത്രി വിദേശത്തുമാണ്.

15 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിര്‍ദേശവും ഇരട്ട ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിര്‍ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സര്‍ക്കുലര്‍ പിന്‍വിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടിലെന്നാണ് സമിതി പറയുന്നത്. സംയുക്ത സമരത്തില്‍ നിന്നു പിന്‍മാറിയ സിഐടിയു മറ്റ് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഓരോ ദിവസം സ്ലോട്ട് നഷ്ടമാവുന്നവര്‍ക്ക് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്. ലേണേഴ്‌സ് കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാല്‍ സമയപരിധിക്കുള്ളില്‍ ഇവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാനാവുമോയെന്നും സംശയമാണ്.

Tags:    

Similar News