114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് അനുമതിയായി

3.25 ലക്ഷം കോടിരൂപയുടെ ഇടപാട്

Update: 2026-02-12 10:37 GMT

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്വിസിഷന്‍ കൗണ്‍സില്‍(ഡിഎസി)അംഗീകാരം നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഈ മാസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നല്‍കിയിരുന്നു.

വ്യോമസേനയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങള്‍ക്കുള്ള കരാറും നല്‍കി. ഇതിന് പുറമെ 114 വിമാനങ്ങള്‍ കൂടി വാങ്ങുന്നത് വ്യോമസേനയുടെ കരുത്ത് കൂട്ടും. ഇരുപത് വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മ്മിച്ച് ഇന്ത്യക്ക് നല്‍കും. ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'യുടെ കീഴില്‍ ഏകദേശം 80 ശതമാനം വിമാനങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കും. കരാര്‍ പ്രകാരം 88 സിംഗിള്‍-സീറ്റ്, 26 ട്വിന്‍-സീറ്റ് റഫാലുകളാണ് ഇന്ത്യ വാങ്ങുക. ഫ്രഞ്ച് നിര്‍മ്മാതാക്കളായ ദസ്സൊ ഏവിയേഷന്‍, പ്രാദേശിക ഉത്പാദനത്തിനും അസംബ്ലിങ്ങിനുമായി ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ കമ്പനികളുമായി പങ്കാളികളാകാന്‍ സാധ്യതയുണ്ട്.

2021ല്‍ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയില്‍ തന്നെ വിമാനങ്ങള്‍ നല്‍കി തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ എന്‍ജിന്‍ വിതരണം, സോഫ്റ്റ്വെയര്‍ ഇന്റഗ്രേഷന്‍, ടെസ്റ്റിങ് എന്നിവയിലെ പ്രശ്‌നങ്ങള്‍ കാരണം സമയ പരിധി ആവര്‍ത്തിച്ച് മാറ്റിവെച്ചു. ആദ്യ ബാച്ച്(ആറ് വിമാനങ്ങള്‍) കൈമാറിയാലും സര്‍ട്ടിഫിക്കേഷന്‍, ട്രയല്‍സ്, ഇന്‍ഡക്ഷന്‍ പ്രക്രിയകള്‍ക്ക് കുറഞ്ഞത് ആറുമാസമെങ്കിലും വേണമെന്നാണ് വ്യോമസേനയുടെ കണക്കുകൂട്ടല്‍. അതിനാല്‍ 2026 പകുതിയാകും വരെ വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെയാണ് 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം തുടങ്ങിയത്.

Tags: