നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; അമേരിക്കയിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അല്‍ഫാരെറ്റ പോലിസ് പറഞ്ഞു. മെയ് 14ന് ജോര്‍ജിയയിലെ അല്‍ഫാരെറ്റയില്‍ മാക്‌സ്‌വെല്‍ റോഡിന് സമീപത്താണ് അപകടമുണ്ടായത്.
അല്‍ഫാരെറ്റ ഹൈസ്‌കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. അഞ്ചു പേരും18 വയസ് പ്രായമുള്ളവരാണ്. അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായ ആര്യന്‍ ജോഷി, ജോര്‍ജിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീയ അവസരള, അന്‍വി ശര്‍മ്മ എന്നിവരാണ് മരിച്ചത്. ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും റിത്വക് സോമേപള്ളി, അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് റിത്വക് സോമേപള്ളിയാണ് കാറോടിച്ചിരുന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലിസ് വ്യക്തമാക്കി. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ആര്യന്‍ ജോഷി, ശ്രീയ അവസരള എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്‍വി ശര്‍മ്മയും മരണത്തിന് കീഴടങ്ങിയെന്ന് പോലിസ് പറയുന്നു.