'തൃണമൂലിന് രഹസ്യമായി അയച്ച കത്ത് പുറത്തുവിട്ട നടപടി നിലവാരമില്ലാത്തത്'; പി വി അന്‍വര്‍

Update: 2026-04-21 05:42 GMT

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്തില്‍ വിശദീരണവുമായി പി വി അന്‍വര്‍. കേരളത്തില്‍ നിന്ന് തൃണമൂലുമായി സഹകരിക്കാന്‍ താത്പര്യമുള്ള നേതാക്കളുടെ പേര് നല്‍കിയത് സൂചന മാത്രമായാണ്. ഇവരുമായി ചര്‍ച്ച ചെയ്യാന്‍ ടിഎംസി നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തൃണമൂല്‍ തയ്യാറായില്ലയെന്നും കേരളത്തില്‍ യുഡിഎഫുമായി സഹകരിക്കാതെ ടിഎംസിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലയെന്നും പി വി അന്‍വര്‍ പറഞ്ഞു.

താന്‍ കൊടുത്ത പട്ടികയില്‍ ഉള്ള നേതാക്കള്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാണല്ലോ. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ടിഎംസി നേതൃത്വം തയ്യാറായില്ല. കത്ത് രഹസ്യ സ്വഭാവത്തിലുള്ളതാണെന്ന് സൂചിപ്പിച്ചിരുന്നു പക്ഷെ തൃണമുല്‍ നേതൃത്വം ചര്‍ച്ചക്ക് മുന്‍കൈ എടുത്തില്ല. രഹസ്യമായി നല്‍കിയ കത്ത് ചോര്‍ത്തിയത് തരം താഴ്ന്ന നടപടിയാണ്. തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ കുറിച്ച് എതിരഭിപ്രായമില്ല. കോണ്‍ഗ്രസുമായി യോജിക്കാന്‍ പാടില്ലെന്ന നിലപാട് കേരളത്തില്‍ പ്രായോഗികമല്ല. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ടിഎംസി ബന്ധം വിച്ഛേദിക്കാതെ മറ്റ് മാര്‍ഗമില്ല. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

കത്ത് ഞാന്‍ നല്‍കിയതാണെന്നും കത്ത് പുറത്തുവിട്ട തൃണമൂല്‍ നേതൃത്വത്തിന്റെ നടപടി നിലവാരമില്ലാത്തതാണെന്നും വ്യക്തിപരമായി നല്‍കിയ കത്ത് പുറത്തുവിട്ടത് തറ നിലപാടാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കത്തില്‍ സൂചിപ്പിച്ച നേതാക്കളില്‍ ചിലര്‍ ഇപ്പോള്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ജി സുധാകരന്‍, എസ് രാജേന്ദ്രന്‍, പി കെ ശശി എന്നിവരുള്‍പ്പെടെ വലരും സിപിഎം വിട്ടു. തന്റെ കത്ത് ഒരു സൂചന മാത്രമായിരുന്നു. അതിന്റെ രാഷ്ട്രീയം മനസിലാകുന്നവര്‍ക്ക് അത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുമായി ചര്‍ച്ച നടത്താന്‍ തൃണമൂല്‍ നേതൃത്വം അന്ന് തയ്യാറായില്ല. കേരളത്തില്‍ യുഡിഎഫുമായി അല്ലാതെ എന്‍ഡിഎയുമായി സഹകരിക്കാന്‍ കഴിയുമോ? കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന തൃണമൂല്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലയെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

പിണറായിയുമായുള്ള പോരാട്ടത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പിന്തുണ കിട്ടിയിരുന്നു. മന്ത്രി പദങ്ങളൊന്നും സ്വപ്നം കണ്ടിട്ടില്ലയെന്നും ഉള്ള അധികാരങ്ങള്‍ വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതാണ് താന്‍ എന്നും. ലക്ഷ്യം പിണറായി സര്‍ക്കാരിനെ താഴെയിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ കുടുംബാധിപത്യം അവസാനിക്കുകയാണ് ലക്ഷ്യം. മെയ് നാലിനുവേണ്ടി കാത്തിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിലും പി വി അന്‍വര്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യരായ പലരുമുണ്ട്. മൂന്നോ നാലോ പേരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കപ്പാസിറ്റി കോണ്‍ഗ്രസിനുണ്ടെന്ന് അംഗീകരിച്ചല്ലോയെന്നും ഞാനല്ലാതെ മറ്റാരുണ്ട് എന്നതാണ് എല്‍ഡിഎഫിലെ അവസ്ഥയെന്നും പി വി അന്‍വര്‍ പരിഹസിച്ചു. കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Tags: