ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു; മുങ്ങിയത് ഇഡി ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയയാള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്

Update: 2025-11-10 03:25 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് തട്ടിപ്പു കേസ് പ്രതി പോലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞു പണം തട്ടിയ കേസിലെ പ്രതി കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പോലിസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച പ്രതിയാണ് രക്ഷപ്പെട്ടത്.

കൊല്ലത്തു വച്ച് പോലിസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞതു പ്രകാരമാണ് പോലിസ് ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞുള്‍പ്പെടെ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരേ രണ്ടു പോലിസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലിസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. രാജീവ് തിരുവനന്തപുരം ജില്ല വിടാന്‍ സാധ്യതയില്ലെന്നാണ് പോലിസിന്റെ നിഗമനം.