താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം പുനരാരംഭിച്ചു

പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്

Update: 2025-11-09 05:58 GMT

കോഴിക്കോട്: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം തുറന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കോടതി ഉത്തരവിന്റെ ബലത്തിലും പോലിസ് സംരക്ഷണയിലുമാണ് ഫാക്ടറി തുറന്നത്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പോലിസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്നു പറഞ്ഞ കോടതി സുരക്ഷയൊരുക്കാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി.

കേസിലെ പ്രതികള്‍ ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി. ഇക്കാര്യം ജില്ലാ പോലിസ് മേധാവി ഉറപ്പാക്കണം. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് നിര്‍ദേശം. നേരത്തെയുള്ള പോലിസ് സംരക്ഷണത്തിനു പുറമേയാണിത്. ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയോ നിയമം കൈയ്യിലെടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഫ്രഷ് കട്ട് സ്ഥാപന അധികൃതരുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലാന്റില്‍ മലിനീകരണ പ്രശ്‌നമുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തണം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എഫ്‌സിബി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. ഹരജി നവംബര്‍ 21നു വീണ്ടും പരിഗണിക്കും.