പരീക്ഷാ തലേന്ന് വീഡിയോ കോളിലൂടെ വിദ്യാര്‍ഥിനിക്കുനേരെ അധ്യാപകന്റെ നഗ്‌നതാ പ്രദര്‍ശനം; പ്രതി പോക്‌സോ കേസില്‍ അറസ്റ്റില്‍

കിളിമാനൂരിലാണ് സംഭവം, സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും ആരോപണം

Update: 2026-01-06 17:27 GMT

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയോട് വീഡിയോ കോളിലൂടെ അശ്ലീല പ്രദര്‍ശനം നടത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കിളിമാനൂര്‍ സ്വദേശിയായ ബയോളജി അധ്യാപകനായ എന്‍ ശാലുവാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു മുന്നില്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസിലാണ് അറസ്റ്റ്.

സ്‌കൂള്‍ പരീക്ഷയുടെ തലേദിവസം സംശയങ്ങള്‍ ചോദിക്കാനായി അധ്യാപകനെ വിളിച്ചപ്പോഴാണ് അതിക്രമമുണ്ടായത്. വീഡിയോ കോളിലൂടെ അധ്യാപകന്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടിയോട് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിങിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. സിഡബ്ല്യുസി നിര്‍ദേശപ്രകാരം കിളിമാനൂര്‍ പോലിസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

അതേസമയം, സ്‌കൂള്‍ അധികൃതര്‍ മകളെ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്‌കൂളിനും പിടിഎ പ്രസിഡന്റിനുമെതിരേ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.