തമിഴ്‌നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കും, കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍; വിജയ്

Update: 2026-04-12 16:23 GMT

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിവികെ അധ്യക്ഷന്‍ വിജയ് കന്യാകുമാരിയില്‍ റോഡ് ഷോ നടത്തി. ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ്‌നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്നും കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തുമെന്നും വാഗ്ദാനം. സംസ്ഥാനത്തെ അഴിമതികള്‍ തുടച്ചുനീക്കുമെന്നും ട്രോളിങ് നിരോധന സമയത്ത് നല്‍കുന്ന തുക 8,000ത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തുമെന്നും വിജയ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ടോടെ കന്യാകുമാരി മഹാദാനപുരത്തെത്തിയ വിജയ് ടിവികെയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.

അയ്യായിരത്തില്‍ അധികം ജനങ്ങള്‍ ഒപ്പിട്ട ഏത് പരാതിയും നിയമസഭയില്‍ ചര്‍ച്ച ചെയ്യും. കുടിലുകള്‍ മാറ്റി വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും വിജയ് വാഗ്ദാനം നല്‍കി. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആപ്പ് പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാഗ്ദാനങ്ങള്‍ പോലെയല്ല ഇത്. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. അഴിമതി മാത്രമാണ് നിലവില്‍ നടക്കുന്നത്. കൈക്കൂലി പണത്തിന്റെ ഒരു വിഹിതം മന്ത്രിമാര്‍ക്ക് കൃത്യമായി എത്തിച്ചേരുന്നുണ്ട്. അതിന് തടയിടുകയാണ് ആദ്യം വേണ്ടത്. ടിവികെ അധികാരത്തിലെത്തിയാല്‍ കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തുമെന്ന് വിജയ് പറഞ്ഞു.