മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ല്; കേന്ദ്രത്തിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Update: 2026-04-18 08:35 GMT

ചെന്നൈ: ലോകസഭയില്‍ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയ ശബ്ദത്തിന്റെ വിജയമാണിതെന്നും ഒടുവില്‍ ജനാധിപത്യം ജയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡല പുനര്‍നിര്‍ണ്ണയം എന്നത് വെറും സീറ്റുകളുടെ എണ്ണം കൂട്ടുന്ന വിഷയമല്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തില്‍ ആര്‍ക്ക് ശബ്ദമുണ്ടാകണം എന്നത് തീരുമാനിക്കുന്ന വിഷയമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. വനിതാ സംവരണ ബില്ല് നടപ്പാക്കാന്‍ മണ്ഡല പുനര്‍നിര്‍ണ്ണയവും സെന്‍സസും നിര്‍ബന്ധമാണെന്ന കേന്ദ്ര നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. വനിതകളെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ തന്ത്രമാണിതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ പേരില്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിത്വം ചുരുക്കാന്‍ ശ്രമമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യം മാതൃകാപരമാണെന്നും ആവശ്യമായ കൂടിയാലോചനകളില്ലാതെ രാഷ്ട്രീയ ലാഭത്തിനായി മാത്രമാണ് കേന്ദ്രം ബില്ല് അവതരിപ്പിച്ചതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാടിന്റെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ സ്വത്വത്തിനും സംസ്‌കാരത്തിനും നേരെ ആക്രമണമുണ്ടാകുമ്പോഴും തമിഴ്‌നാട് ഒറ്റക്കെട്ടായി പോരാടുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് ജനത ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ തിരിച്ചറിയുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ബില്ലിന്റെ പരാജയമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: