തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ

സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ജില്ലകളിലും സ്റ്റേഡിയം, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് തുടങ്ങി നിരവധി ക്ഷേമപദ്ധതികളാണ് പ്രധാന വാഗ്ദാനങ്ങള്‍

Update: 2026-03-29 14:30 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കുന്ന ധനസഹായം 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തുമെന്നതാണ് പ്രധാന വാഗ്ദാനം. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, പ്രഭാത ഭക്ഷണം പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും, ജോലിയില്ലാത്തവര്‍ക്ക് നല്‍കുന്ന സ്റ്റെപ്പെന്‍ഡ് 1,500 രൂപയാക്കും, പ്രായമായവര്‍ക്കുള്ള പെന്‍ഷന്‍ 2,000 രൂപയാക്കും, ഭിന്നശേഷിക്കാര്‍ക്കുള്ള തുക 2,000 രൂപയാക്കും, ട്രോളിങ്ങ് നിരോധന സമയത്തെ സഹായ തുക 9,000 രൂപയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡിഎംകെ പ്രകടന പത്രികയില്‍ അവതരിപ്പിച്ചത്.

നെല്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ വേഗത്തില്‍ നിയമനം നടത്തുമെന്നും ഡിഎംകെയുടെ പ്രകടന പത്രിക. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. ഗ്രാമങ്ങളില്‍ 15,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. അടുത്ത അഞ്ച് വര്‍ഷത്തില്‍ 10,000 പുതിയ ബസുകളെ നിരത്തിലെത്തിക്കുമെന്നും ഡിഎംകെ വാഗ്ദാനം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും. സ്ത്രീകള്‍ക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക പദ്ധതി. പഴയ വാഹനം മാറ്റി വാങ്ങുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് 8,000 രൂപയുടെ കൂപ്പണ്‍ നല്‍കുമെന്നും ഡിഎംകെയുടെ പ്രകടന പത്രികയില്‍ പറയുന്നു. ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ഭവന വായ്പ സഹായങ്ങള്‍ നല്‍കുമെന്നും ഡിഎംകെ അറിയിച്ചു.

Tags: