ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
എന്തുകൊണ്ട് ഹൈക്കോടതിയിലേക്കു പോയില്ല?
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ് ലിം വിരുദ്ധ വീഡിയോക്കെതിരായ ഹരജി നേരിട്ട് പരിഗണിക്കാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. എന്തുകൊണ്ട് നിങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയിലേക്കു പോയില്ല? അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരായ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ചോദ്യം. ഹൈക്കോടതി ജഡ്ജിമാരുടെ ആത്മവീര്യം തകര്‍ക്കരുതെന്നും ഹരജി നേരിട്ട് പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും സുപ്രിംകോടതി.
'പാര്‍ട്ടികളോട്, സംയമനം പാലിക്കാനും ഭരണഘടനാ ധാര്‍മികതയുടെ അതിരുകള്‍ക്കുള്ളില്‍ തുടരാനും ആവശ്യപ്പെടും. പക്ഷേ, തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇതൊരു പ്രവണതയായി മാറുകയാണ്. എല്ലാ കാര്യങ്ങളും ഇവിടെ അവസാനിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നൊരു പ്രവണതയാണ്. പരിസ്ഥിതി, വാണിജ്യ വ്യവഹാരങ്ങളില്‍നിന്ന് ഹൈക്കോടതികളെ നമ്മള്‍ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുക' കോടതി പറഞ്ഞു.
സ്ഥിരമായി ഇതേ കുറ്റകൃത്യം തന്നെ ആവര്‍ത്തിക്കുന്നയാളാണ് അസം മുഖ്യമന്ത്രി ഹിമന്തയെന്നും അതുകൊണ്ട് കോടതിതന്നെ ഹരജി പരിഗണിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. ഹിമന്തയ്ക്ക് എതിരേയുള്ള ഹരജികള്‍ പരിഗണിക്കാമെന്ന് ഫെബ്രുവരി 10ന് കോടതി സമ്മതിച്ചിരുന്നു.
തിന്‍സുകിയ ജില്ലയിലെ ദിഗ്‌ബോയിയില്‍ നടന്ന ചടങ്ങിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വിവാദ പ്രസ്താവന നടത്തിയത്. 'മിയാ ജനതയെ ദുരിതത്തിലാക്കുക എന്നതാണ് എന്റെ ജോലി' എന്ന് ഹിമന്ത പറഞ്ഞിരുന്നു. മിയ മുസ് ലിംകളെ ഏത് വിധേനയും ബുദ്ധിമുട്ടിക്കണം. അവരുടെ റിക്ഷയില്‍ കയറിയാല്‍ കൂലി അഞ്ച് രൂപയാണെങ്കില്‍ അവര്‍ക്ക് നാല് രൂപ മാത്രം നല്‍കുക. ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ മാത്രമേ അവര്‍ അസം വിട്ടു പോകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മിയാ വിഭാഗക്കാര്‍ക്കെതിരേ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ആക്ഷേപങ്ങള്‍ ഫയല്‍ ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.
